ഫറോക്ക് കേന്ദ്രീകരിച്ചു ചാലിയാറിൽ ജലോത്സവം സംഘടിപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവർ ചേർന്നു നടത്തുന്ന ജലോത്സവത്തിൽ മലബാറിലെ 10 ടീമുകളാണ് പങ്കെടുക്കുന്നത്.30 താരങ്ങൾ വീതം തുഴയുന്ന മത്സരത്തിനായി 60 അടി നീളമുള്ള ചുരുളൻ വള്ളങ്ങൾ ബേപ്പൂരിൽ എത്തും.
കാസർകോട് ചെറുവത്തൂർ, നീലേശ്വരം മേഖലയിൽ മത്സര വള്ളങ്ങൾ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തനത് കായിക ഇനമായ വള്ളംകളി മത്സരങ്ങൾ മലബാർ മേഖലയിൽ കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ചാലിയാറിൽ ജലോത്സവം സംഘടിപ്പിക്കുന്നത്. അടുത്ത മാസം 4നു നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടെ ആലപ്പുഴയിൽ ആരംഭിച്ച് നവംബർ 26ന് കൊല്ലത്ത് അവസാനിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണ മുതൽ ചാലിയാറിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. വിവിധ കലാസാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.