
തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി ഒരു ദിവസം. പലവിധ കാരണങ്ങളാൽ മനുഷ്യർക്കു തെരുവിൽ ജീവിക്കേണ്ടതോ ഭിക്ഷാടനത്തിൽ ഏർപ്പെടേണ്ടതോ ആയ അവസ്ഥ വരുന്നു. ഇങ്ങനെ ജീവിക്കേണ്ടി വരുന്നവരിൽ എല്ലാവരും തന്നെയും നിയമത്തിനെതിരായി പ്രവർത്തിക്കുന്നവരോ അല്ലെങ്കിൽ സമൂഹ വിരുദ്ധരോ അല്ല. അതിനാൽ തന്നെ ഇവരും പൊതുസമൂഹത്തിന്റെ സഹാനുഭൂതിയും സഹായവും ആവശ്യമുള്ളവരാണ്. തെരുവിൽ ജീവിക്കേണ്ടി വരുന്നവർ, ഭിക്ഷാടനത്തിലേർപ്പെടുന്നവർ എന്നിവരുടെ പുനരധിവാസം സമൂഹത്തിന്റെ മൊത്തം വികസനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ ഇവരുടെ പുനരധിവാസം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.
തെരുവിൽ ജീവിക്കേണ്ടി വരുന്നവരോ ഭിക്ഷാടനത്തിലേർപ്പെടുന്നവരോ ഇല്ലാത്ത കോഴിക്കോട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ആണ് കോഴിക്കോട് ജില്ലാ ഭരണകൂടം 2020 മാർച്ച് മുതൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദയം പദ്ധതി നടപ്പിലാക്കി വരുന്നത്. വെള്ളിമാടുകുന്നു, ചേവായൂർ, വെസ്റ്റ് ഹിൽ എന്നിവിടങ്ങളിലായി 240 ഓളം ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇത് വരെ രണ്ടായിരത്തോളം വ്യക്തികളെ സഹായിക്കാൻ കഴിഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായികൊണ്ട് നാലു വര്ഷം പൂർത്തിയാകാൻ പോവുകയാണ്.
ഭക്ഷണം ഉൾപ്പെടെ ഉള്ള നിലവിലെ സേവനങ്ങൾ തുടരുന്നതിനു൦, കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതിനായി പുതിയ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനും , കൂടാതെ മെച്ചപ്പെട്ട മറ്റു പുനരധിവാസ സൗകര്യങ്ങൾ നൽകുന്ന്തിനും പൊതുജനനഗളിൽ നിന്നും ഇനിയും സഹായം വളരെ അത്യാവശ്യമാണ്. അതിനാൽ , ഉദയം പദ്ധതിയെപ്പറ്റി കൂടുതൽ അറിവ് നൽകുന്നതിനും ഉദയം പദ്ധതിക്കായി സഹായം അഭ്യർത്ഥിക്കാനും ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു൦ വിദ്യാർത്ഥികളും ഉദയം പദ്ധതിയിലെ പ്രവർത്തകരും "തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി" ജനുവരി 31 നു ജനങ്ങളുടെ അടുത്തേക്ക് എത്തുകയാണ്.