വൺ മില്യൺ ഗോൾ-2022 പദ്ധതി; സ്റ്റൈലൻ ഗോളടിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു
12 Nov 2022
News Eventജില്ലയിൽ ‘വൺ മില്യൺ ഗോൾ-2022’ പദ്ധതി ആരംഭിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രത്യേക ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആരംഭിച്ച പദ്ധതിയാണിത്. തുറമുഖം, മ്യൂസിയം, പുരാവസ്തു, ആർക്കൈവ് മന്ത്രി, അഹമ്മദ് ദേവർകോവിൽ വെള്ളിയാഴ്ച പരിപാടി ഉദ്ഘാടനം ചെയ്തു.10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകും. വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. പരിശീലന സെഷനുകൾ പൂർത്തിയാകുമ്പോൾ, കഴിവുള്ള 100 യുവാക്കളെ ഇന്റൻസീവ് ഫുട്ബോൾ പരിശീലനത്തിനായി തിരഞ്ഞെടുക്കുമെന്ന് അവർ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൺ മില്യൺ ക്യാമ്പയിന്റെ ഭാഗമായി 72,000 ഗോളാണ് കോഴിക്കോട് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നൈനാംവളപ്പിലെ കോതി മിനിസ്‌റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തുറന്ന പോസ്‌റ്റിൽ സ്‌റ്റൈലൻ ഗോളടിച്ചായിരുന്നു മന്ത്രിയുടെ ഉദ്‌ഘാടനം.
പത്തുദിവസം ഓരോ മണിക്കൂർ വീതമാണ് പരിശീലനം. സമാപിക്കുന്ന 20ന് ആയിരം ഗോളുകൾ വീതം സ്‌കോർ ചെയ്യും. വൺ മില്യൺ ഗോൾ ക്യാമ്പയിൻ അംബാസഡർ മുൻ സന്തോഷ് ട്രോഫി താരം സി കെ ജയചന്ദ്രൻ മുഖ്യാതിഥിയായി.
നൈനാംവളപ്പിലെ ഉദ്‌ഘാടന പരിപാടിയിൽ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായി. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ, സെക്രട്ടറി എസ് സുലൈമാൻ, ഡോ. വി റോയ് ജോൺ, ടി എം അബ്‌ദുറഹിമാൻ, ഇ കോയ, എം എം ദിൽന, സി പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.