
മൂന്നുദിവസങ്ങളിലായി നടക്കുന്ന മുക്കം ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച് പരിപാടിയിൽ ശനിയാഴ്ചയാണ് മെഗാ ചലഞ്ച്. ആയിരത്തേളം സന്നദ്ധപ്രവർത്തകർക്കു പുറമേ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ സേവനസന്നദ്ധരായി. അയ്യായിരത്തിലധികം ബിരിയാണി വെള്ളിയാഴ്ച വിതരണം ചെയ്തു. പ്രധാന ദിവസമായ ശനിയാഴ്ച ബിരിയാണി പലഭാഗങ്ങളിലേക്കായി 8.30 മുതൽ വിതരണം തുടങ്ങും. ലഹരിവിമുക്തികേന്ദ്രം, മാനസികരോഗികൾക്കുള്ള ചികിത്സ, പുനരധിവാസകേന്ദ്രം, വയോജനങ്ങൾക്കുള്ള ഡേ കെയർ സെന്റർ എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്ക് നിർമാണത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ചലഞ്ചിലൂടെ സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോട് ചേർന്ന് രണ്ടരേക്കർ സ്ഥലത്ത് ആറുകോടിയോളം രൂപ ചെലവിലാണ് ഗ്രെയ്സ് പാർക്ക് സമുച്ചയം നിർമിക്കുന്നത്. മെഗാ ബിരിയാണി ചലഞ്ചിൽ എൻ.സി. ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച 'ഡേ കെയർ’ കോർണറിൽ വിവിധതരം അച്ചാറുകളും ഉപ്പിലിട്ടതും പെനോയിലും മറ്റും വിൽപ്പന നടത്തുന്നത് ഭിന്നശേഷിക്കാരാണ്. പുനരധിവാസത്തിന്റെ ഭാഗമായി ഡേ കെയറിൽ വരുന്നവർ പേന, സോപ്പ്, ചോക്ക് തുടങ്ങിയവയും നിർമിക്കുന്നതായി അധ്യാപകരായ ബുഷ്റ, സലീന, ഷെരീഫ, ബാനു, സജ്ന എന്നിവർ പറയുന്നു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീനിൽനിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി ഡോ. ശ്യാം മുതലിയാർ, ഡോ. ആനി ശ്യാം എന്നിവർ ഡേ കെയർ ഉത്പന്നങ്ങളുടെ വിൽപ്പന ഉദ്ഘാടനംചെയ്തു.