
ചരിത്രമുറങ്ങുന്ന ഫറോക്ക് പഴയ പാലത്തിൽ വിദേശ മാതൃകയിൽ എൽഇഡി വെളിച്ച വിന്യാസം ഏർപ്പെടുത്തി മോടി പിടിപ്പിക്കുകയാണ് മരാമത്ത് വകുപ്പ്. ഉരുക്കു പാലത്തിന്റെ കമാനത്തിൽ ആധുനിക സെൻസർ സംവിധാനങ്ങൾ കൂടി ഘടിപ്പിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും കാഴ്ചയെടുപ്പുള്ള പാലമായി ഫറോക്ക് പാലം മാറും. റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ നേതൃത്വത്തിൽ 1.64 കോടി രൂപയുടെ പദ്ധതിയാണ് ഫറോക്കിൽ നടപ്പിലാക്കുന്നത്. ദേശീയ പതാകയുടെ വർണങ്ങൾക്കൊപ്പം ആധുനിക സെൻസർ സംവിധാനങ്ങളാണ് പാലത്തിൽ വരിക. ഉയരമുള്ള വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ച് കമാനങ്ങൾക്ക് കേടുപാടുണ്ടാക്കുന്ന പതിവും ഇതോടെ അവസാനിക്കും.
വയനാട് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് സെൻസർ രൂപകൽപന ചെയ്തത്. നിശ്ചിത ഉയരത്തിൽ കൂടുതലുള്ള വാഹനങ്ങൾ പാലത്തിലേക്ക് എത്തിയാൽ സെൻസറിലൂടെ തിരിച്ചറിയുകയും മുന്നറിയിപ്പ് സൈറൺ മുഴങ്ങുകയും ചെയ്യും. മുൻവശത്തുള്ള ചുവന്ന ലൈറ്റും കത്തും. വാഹനത്തിന് പാലത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന വിവരങ്ങളാണ് ഇത്. നഗരത്തിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതു വശത്തുള്ള പാർക്കും ഇതോടൊപ്പം നവീകരിക്കുന്നുണ്ട്.
25 ലക്ഷം രൂപ ഇതിനായി നീക്കി വച്ചിരിക്കുന്നു. പാലത്തിന്റെ ചരിത്രം ഉൾവശത്ത് രേഖപ്പെടുത്തുകയും ചെയ്യും. ബ്രിട്ടിഷുകാരുടെ കാലത്താണ് നിർമിച്ചതാണ് ഈ പാലം. 237 മീറ്റർ നീളത്തിലുള്ള ഇരുമ്പു കവചിത പാലം 1888 ജനുവരി രണ്ടിനാണ് തുറന്നതു. ആദ്യകാലങ്ങളിൽ ഇതിലൂടെ അപൂർവം ചില മോട്ടർ വാഹനങ്ങളും കാളവണ്ടിയും സൈക്കിൾ റിക്ഷയുമൊക്കെയാണ് ഓടിയിരുന്നത്.