
കടലുണ്ടി പക്ഷിസങ്കേതത്തിൽ സജ്ജമാക്കുന്ന പ്രകൃതി സഞ്ചാര പാത (വോക് വേ) ഒരുങ്ങുന്നു. ടൂറിസം വകുപ്പ് ഫണ്ടിൽ 1.35 കോടി രൂപ ചെലവിട്ട്, കടലുണ്ടിപ്പുഴയോരത്തു നിർമിക്കുന്ന പാതയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 2 മീറ്റർ വീതിയിൽ 200 മീറ്റർ ദൂരത്തിലാണ് നടപ്പാത. പുഴയോരത്ത് പാർശ്വഭിത്തി കെട്ടി നിരപ്പാക്കിയ പാതയിൽ പൂട്ടുകട്ട പാകുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അലങ്കാര വിളക്കുകൾ, പുഴയോരത്ത് കൈവരി എന്നിവയെല്ലാം ഒരുക്കി. കഫെറ്റീരിയ, ഇരിപ്പിടങ്ങൾ, ശുചിമുറി, ലാൻഡ് സ്കേപ്പിങ് എന്നിവയാണു ബാക്കിയുള്ളത്.
കടലുണ്ടിയുടെ ടൂറിസം വികസനം ലക്ഷ്യമിട്ടു കമ്യൂണിറ്റി റിസർവ് ഓഫിസ് പരിസരം മുതൽ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോമീറ്റർ ദൂരത്തിൽ പുഴയോരത്ത് നടപ്പാത നിർമിക്കാനാണു പദ്ധതി. ഇതിനാൽ ആദ്യഘട്ടം പെട്ടെന്നു പൂർത്തിയാക്കാനാണ് ലക്ഷ്യം. 2ാം ഘട്ടത്തിൽ ചെമ്പേത്തോട് കടലുണ്ടിപ്പുഴയിൽ ചേരുന്ന ഭാഗത്ത് പാലം നിർമിച്ചു വോക് വേ കടലുണ്ടിക്കടവ് പാലം പരിസരത്തേക്കു നീട്ടാൻ ഉദ്ദേശ്യമുണ്ട്. സർവേ നടത്തി പുഴയോരത്തെ അതിർത്തി നിർണയം നടത്തിയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.