
ഓണത്തല്ലും അമ്പെയ്ത്തും തുമ്പിതുള്ളലുമൊക്കെ ഓണക്കാലത്തിന്റെ ആവേശങ്ങളാണ്. ഓണക്കാലത്ത് അമ്പെയ്ത്തിന്റെ ആവേശം നെഞ്ചിലേറ്റുന്ന ഒരു കൂട്ടം ഗ്രാമീണർ ബാലുശ്ശേരി പുത്തൂർവട്ടത്തുണ്ട്. നാല് പതിറ്റാണ്ടു മുൻപാണ് ബ്രദേഴ്സ് പുത്തൂർവട്ടം എന്ന കൂട്ടായ്മ ഓണക്കാലത്ത് അമ്പെയ്ത്ത് മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. പ്രളയവും കോവിഡ് കാലവും കാരണം 3 വർഷമായി അമ്പെയ്ത്ത് മത്സരങ്ങൾ നിലച്ചു.
ജില്ലാതല അമ്പെയ്ത്ത് മത്സരത്തിന് ഇത്തവണ പൂർവാധികം ശക്തിയോടെ, തുടങ്ങി. ഒരു മാസം മുൻപു തന്നെ കളമൊരുക്കൽ ആരംഭിക്കും. 3 മുഴങ്ങളുള്ള മുള വില്ലു വലിച്ചാണ് ഈർക്കിൽ അമ്പുകൾ ലക്ഷ്യത്തിൽ എത്തിക്കുന്നത്. വാഴക്കാമ്പു കൊണ്ട് തയാറാക്കുന്ന ചെപ്പിൽ തറയ്ക്കുന്ന അമ്പുകളാണ് മത്സരത്തിന്റെ ഗതി നിർണയിക്കുന്നത്. വലുപ്പ ചെറുപ്പമില്ലാതെയാണ് അമ്പെയ്ത്തിൽ ആളുകൾ പങ്കെടുക്കുന്നത്.
കുട്ടികളും മുതിർന്നവരും കളിയിൽ ഒരുമിച്ച് പങ്കാളികളാകും. ഇടതു വശത്ത് ചെപ്പു വച്ചാൽ വലതു വശത്തുള്ളവരാണ് അമ്പ് കൊള്ളിക്കേണ്ടത്. വലതു വശത്തുള്ളവർ എയ്ത് ഒറ്റ കൊള്ളിച്ചാൽ പകരം ഇരട്ട കൊള്ളിക്കണം. പോയിന്റ് അടിസ്ഥാനത്തിലാണ് കളിയിലെ വിജയികളെ കണ്ടെത്തുക. മലബാറിൽ നൂറ്റാണ്ടുകൾക്കു മുൻപേയുള്ള ഓണമത്സരമാണ് അമ്പെയ്ത്ത്.
ചിങ്ങത്തിന്റെ തുടക്കത്തിൽ തന്നെ കളി ആരംഭിക്കുമായിരുന്നു. ഇപ്പോൾ അത്തം തുടങ്ങിയ ശേഷമാണ് ഒട്ടേറെ സ്ഥലങ്ങളിൽ കളി തുടങ്ങുന്നത്. ദേശങ്ങൾ മാറുന്നതിനനുസരിച്ച് നിയമത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്. പോയ്മറഞ്ഞ ഓണക്കാലത്തിന്റെ സുഗന്ധമുള്ള ഓർമ്മകൾ ഉണർത്തും ഈ ഓണക്കളികളെ നെഞ്ചിലേറ്റി ആവേശപൂർവം നമ്മുക്ക് കളിച്ചീടാം.
ഉദ്ഘാടന ദിവസമായ ഇന്നലെ എആർസി അവിടനല്ലൂരും കെഎംഎസി ചവിട്ടൻപാറയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒറ്റ അമ്പുകൾക്ക് 3 പോയിന്റും ഇരട്ട അമ്പുകൾക്ക് 2 പോയിന്റും ലഭിക്കും. മത്സരത്തിൽ എആർസി അവിടനല്ലൂർ ജയിച്ചു....മത്സരം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ.അസ്സയിനാർ അധ്യക്ഷനായിരുന്നു. ഭരതൻ പുത്തൂർവട്ടം, പുത്തൂർ ബാലാനന്ദൻ, കെ.കെ.ബൈജു, രവി തിരുവോട്ട്, പി.കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.വി.ഭാസ്കരൻ, പി.കരുണൻ, കെ.കെ.രൂപേഷ്, രജിത രാജീവ് എന്നിവരാണ് കളി നിയന്ത്രിച്ചത്. മത്സരം 6ന് സമാപിക്കും.