
സന്തോഷം പകരുന്ന നിരവധി കാഴ്ചകളുമായി കോഴിക്കോട് ബീച്ചിലെ ഡിടിപിസി അക്വേറിയം വീണ്ടും തുറന്നു. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ശുദ്ധജലമത്സ്യമായ അരാപൈമ, പല്ലിവർഗക്കാരനായ മെക്‌സിക്കൻ ഇഗ്വാന, അഴകിൽ തിളങ്ങുന്ന അലങ്കാരമത്സ്യങ്ങൾ എന്നിങ്ങനെ വിവിധയിനങ്ങളാണ് കാഴ്ചക്കാരെ വരവേൽക്കുക. വർഷങ്ങളായി അടച്ചിട്ടിരുന്ന അക്വേറിയം കഴിഞ്ഞദിവസമാണ് പുതുമോടിയോടെ സന്ദർശകർക്കായി തുറന്നുനൽകിയത്. വിവിധയിനം അലങ്കാരമത്സ്യങ്ങളെ
ഇരുപതിലേറെ അക്വേറിയങ്ങളിലായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാഴ്ചയിൽ ചീങ്കണ്ണിയെപ്പോലെ തോന്നിക്കുന്ന അലിഗേറ്റർ ഗാർ, ഷാർക്ക്, അരാപൈമ, ഓസ്‌കർ തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നു. പ്രാവുകളുടെ കൂട്ടത്തിൽ വിദേശ ഇനങ്ങൾ വരെയുണ്ട്. സുന്ദരികളായ കുഞ്ഞൻ ഓമനപ്പക്ഷികളും വലുപ്പത്തിൽ രണ്ടാംസ്ഥാനമുള്ള പക്ഷിയായ എമുവും ആണ് മറ്റ് ആകർഷണങ്ങൾ. ഇവയെക്കൂടാതെ പേർഷ്യൻ പൂച്ചകളും ഇവിടെയുണ്ട്. കൂടുതൽ ഓമനപ്പക്ഷികളെയും മൃഗങ്ങളെയും ഇക്കൂട്ടത്തിലേക്ക് എത്തിക്കുമെന്ന് നടത്തിപ്പുകാർ പറഞ്ഞു. സന്ദർശകർക്കായി ഫുഡ്കോർട്ടും ഐസ്‌ക്രീം, പോപ്‌കോൺ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മലബാർ ടൂറിസം ആൻഡ് ട്രാവലിംഗ് പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അക്വേറിയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. രാവിലെ പത്തര മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനസമയം. മുതിർന്നവർക്ക് മുപ്പതുരൂപയും കുട്ടികൾക്ക് ഇരുപതുരൂപയുമാണ് ടിക്കറ്റ് നിരക്ക്. മുമ്പ് അക്വേറിയം തുറന്നുപ്രവർത്തിച്ചിരുന്ന കാലത്ത് വിദ്യാർഥിസംഘങ്ങളുൾപ്പെടെ നിരവധി പേർ നിത്യവും സന്ദർശകരായെത്തുമായിരുന്നു. കുട്ടികൾക്കു പ്രിയങ്കരമാകുമെന്നതിനാൽ കുടുംബസമേതം ബീച്ചിലെത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു ഇത്. പരിപാലനമില്ലാതെ നശിച്ചു കൊണ്ടിരുന്ന അക്വേറിയം നവീകരിച്ച് പ്രവർത്തനമാരംഭിച്ചതോടെ കൂടുതൽ സന്ദർശകർ ഇവിടേക്കെത്തുമെന്നാണ് ഡിടിപിസി പ്രതീക്ഷിക്കുന്നത്.