
ഭിന്നശേഷിക്കാർക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് സുഗമമായി ദർശനം നടത്താൻ സൗകര്യമൊരുക്കി തളി മഹാക്ഷേത്രം. പ്രജിത്ത് ജയപാലാണ് ക്ഷേത്രത്തിലൊരുക്കിയ റാമ്പിലൂടെ ചക്രക്കസേരയിലെത്തി ദർശനം നടത്തി ഈ സൗകര്യം ഉദ്ഘാടനം ചെയ്തത്.
കഴുത്തിനു കീഴെ ശരീരം തളർന്ന് ചക്രക്കസേരയിലായിട്ടും സ്വയം കാറോടിച്ച് ഭാരതയാത്ര നടത്തി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച വ്യക്തിയാണ് ജയപാൽ. ക്ഷേത്രപ്രതിഷ്ഠാവാർഷികദിനത്തിൽ മഴയൊഴിഞ്ഞുനിന്ന് പ്രഭാതത്തിലായിരുന്നു ചടങ്ങ്.
ക്ഷേത്രത്തിന്റെ വടക്കെ ഗോപുരവാതിലിലൂടെ ചക്രക്കസേര ഉപയോഗിച്ച് ഭിന്നശേഷിക്കാരായ ഭക്തർക്ക് പ്രവേശിക്കാനാവുംവിധമാണ് സംവിധാനമൊരുക്കിയത്. ഭിന്നശേഷിക്ഷേമത്തിനുവേണ്ടിയുള്ള ‘സക്ഷമ’ എന്ന സംഘടനയുടെ അഭ്യർഥന പരിഗണിച്ചാണ് തളി ദേവസ്വം അധികൃതർ ക്ഷേത്രം ഭിന്നശേഷിസൗഹൃദമാക്കാൻ നടപടിയെടുത്തത്.
Source: Mathrubhumi