
റംസാനായതോടെ പുതുരുചികൾ തേടുകയാണ് കോഴിക്കോട് നഗരം. കോഴിക്കോടൻ രുചികളോടുള്ള പിടിവിടാതെ ഇഷ്ടമാണ് പുതുമയുള്ള രുചികൾ തേടാൻ ഈ നഗരത്തിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. നൂറുകണക്കിന് താൽക്കാലിക ഭക്ഷണശാലകളാണ് വൈകുംനേരങ്ങളിൽ നഗരത്തിലും ഗ്രാമങ്ങളിലും നിറയുന്നത്.
ഉപ്പിലിട്ടതിനാണു ഏറെ ആരാധകർ. കോടതി റോഡിലെ റംസാൻ ചന്തകളിലെ താരം പുതിയ രുചിക്കൂട്ടുമായി കാസർകോട് നിന്നെത്തിയ ഷംസുദ്ദീനും കൂട്ടരുമാണ്. ഇവർ 34 രാജ്യങ്ങളിലെ മസാലകളിൽ ഉപ്പിലിട്ടത് നൽകി വരുന്നു. കോർട് റോഡിലെ ഇവരുടെ താൽക്കാലിക കടയിൽ വൈകിട്ടോടെ വൻ തിരക്കാണ്. തായ്‌ലന്റ് സനൂമി, പെരിപെരി, ചെമ്മീൻ മംഗാളി ധാബ, മിസേലേനിയ, മസഹഡി, തുടങ്ങി പേരുകളിലാണ് വിഭവങ്ങൾ. മെക്സിക്കോ, അഫ്ഗാൻ, അറബ് മസാലകളാണ് വിഭവങ്ങളിൽ ചേർക്കുന്നത്. കോഴിക്കോട് നഗരത്തിൽ ഇവർ ആദ്യമായാണ് എത്തുന്നത്.
എഗ് കുൽഫിയാണ് കുറ്റിച്ചിറയിലെ ആകർഷണം. കോഴിമുട്ട അച്ചിലൊഴിച്ച് കുൽഫി രൂപത്തിലാക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. കോതിയിലാകട്ടെ കബാബിന്റെ ഉത്സവമാണ്. ബീച്ചിൽ ഉപ്പിലിട്ടതും അല്ലാത്തതുമായ പഴങ്ങൾ കഴിക്കാം. നഗരപരിസരത്തെ മാത്തോട്ടം, കുറ്റിക്കാട്ടൂർ, മൂഴിക്കൽ തുടങ്ങിയ സ്ഥലങ്ങളിലും ബാലുശേരി, കൊയിലാണ്ടി, വടകര മേഖലകളിലും രാത്രി കച്ചവടം സജീവമാണ്. പുലർച്ചെവരെ നീളും.