പഞ്ചായത്തിന്റെ റിഫ്ലക്ഷൻസ് ; വിദ്യാർഥികളിൽനിന്നും ആശയങ്ങൾ സമാഹരിച്ചുകൊണ്ടുള്ള ഒരു പാഠ്യപദ്ധതി
04 Nov 2022
News
വരും കാലത്തെ വിദ്യാഭ്യാസ സമീപനരീതികൾ എങ്ങനെയാവണമെന്ന് വിദ്യാർഥികളിൽ നിന്നുതന്നെ ആശയങ്ങൾ സമാഹരിക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ‘റിഫ്ലക്‌ഷൻസ്’ പാഠ്യപദ്ധതി. സ്‌കൂൾ തലം മുതൽ നിർദേശങ്ങൾ സമാഹരിച്ചാണ് ഇത് പ്രാവർത്തികമാക്കുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെകൂടി പശ്‌ചാത്തലത്തിലാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാ പഞ്ചായത്ത് വേറിട്ട പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്തിന് കീഴിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും പങ്കാളിത്തമുള്ള പദ്ധതിയാണിത്. ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന സെമിനാറോടെയാണ് തുടക്കം. ഇതിൽ എല്ലാ വിദ്യാലയങ്ങളുടെയും പങ്കാളിത്തമുണ്ടാകും. ശാസ്‌ത്രം, സാങ്കേതികവിദ്യ, സാമൂഹ്യവികസനം എന്നീ മേഖലകളിലെ നവീനമായ ചലനങ്ങളും കാഴ്‌ചപ്പാടും ഭാവിപഠനവും പ്രമേയമായ പ്രബന്ധങ്ങളാണ് ഇതിൽ കുട്ടികൾ അവതരിപ്പിക്കുക. ആറ് അംഗങ്ങളുള്ള സംഘങ്ങളാണ് പ്രബന്ധാവതരണം നടത്തുക. പ്രബന്ധത്തിനുള്ള ആശയരൂപീകരണത്തിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പങ്കാളിത്തമുണ്ടാകും.
12 ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 പ്രബന്ധങ്ങളാണ് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ അവതരിപ്പിക്കുക. രണ്ടുദിവസം നീളുന്ന വിപുലമായ ശിൽപ്പശാലയാണിത്. 272 വിദ്യാർഥികളാണ് പങ്കെടുക്കുക. വിദ്യാർഥികളുടെ അവതരണത്തിനൊപ്പം അന്താരാഷ്ട്രതലത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ അവതരണവുമുണ്ട്. ‘‘പലപ്പോഴും വിദ്യാഭ്യാസത്തിലെ മാറ്റങ്ങളിൽ കുട്ടികൾക്ക് പങ്കാളിത്തമുണ്ടാവുന്നില്ല. അവരുടെ അഭിരുചികളും കാഴ്‌ചപ്പാടുകളും പ്രതിഫലിപ്പിക്കുന്നതാവണം ഇനിയുള്ള വിദ്യാഭ്യാസം. ആരുടെയൊക്കെയോ താൽപ്പര്യങ്ങളല്ല കുട്ടികൾ പഠിക്കേണ്ടത്.
സ്വന്തം വിദ്യാഭ്യാസത്തെ കുട്ടികൾ പരിഷ്‌കരിക്കണമെന്ന വിശാലമായ കാഴ്‌ചപ്പാടാണ് ഈ പദ്ധതിയുടെ ലക്ഷ്യം’’–- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയും വിദ്യാഭ്യാസ പദ്ധതി കോ ഓഡിനേറ്റർ വി പ്രവീൺകുമാറും പറഞ്ഞു. വ്യാഴാഴ്‌ച ചേർന്ന വിദ്യാഭ്യാസ സ്ഥിരം സമിതി പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി.