
ദേവഗിരി കോളേജിന്റെ 68 വർഷം പഴക്കമുള്ള ലൈബ്രറി പുതിയ രൂപത്തിലും ഭാവത്തിലും. 1978-ൽ കാംപസിൽ നിർമിച്ച ഇരുനില ലൈബ്രറിക്കെട്ടിടം കോടികൾ ചെലവിട്ട് അന്താരാഷ്ട്രനിലവാരത്തിലേക്ക് നവീകരിച്ചു. വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇ-മാസികകളും ഇവിടെ എത്തുന്നുണ്ട്. കാഴ്ചപരിമിതി നേരിടുന്നവർക്കുപോലും ‘വായനാസൗകര്യം’ ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ലൈബ്രേറിയൻ എ.ജെ. ടോംസൺ പറഞ്ഞു.
സമ്പൂർണമായി ശീതീകരിച്ച നാലുനില കെട്ടിടത്തിൽ 1756-ൽ പ്രസിദ്ധീകരിച്ചതുമുതൽ അടുത്തിടെ വിപണിയിലെത്തിയതുവരെയുള്ള 72000-ത്തിലധികം പുസ്തകങ്ങൾ. നാല്പതിനായിരത്തിലേറെ ചതുരശ്രയടി വിസ്തൃതിലുള്ള ലൈബ്രറിയിൽ പുസ്തകങ്ങൾ നിന്നും ഇരുന്നും കിടന്നുംവരെ വായിക്കാനുള്ള സൗകര്യമുണ്ട്സം. സാരിച്ചുകൊണ്ട് വായിക്കാൻ ഒരിടം, പതുക്കെ സംസാരിക്കാൻ വേറെയിടം, ഒട്ടുംശബ്ദിക്കാൻ പാടില്ലാത്ത ഒരിടം, ഇങ്ങനെ അത്യാധുനികസംവിധാനങ്ങളോടെയുള്ളതാണ് പുതിയ ‘ലൈബ്രറി മാള്.
‘കിബോ’ ഡിജിറ്റൽ പ്ളാറ്റ്ഫോമിന്റെ സൗകര്യത്തോടെ പുസ്തകങ്ങളിലെ അക്ഷരക്കൂട്ടത്തെ ശബ്ദരേഖയായി കാതുകളിലേക്കെത്തിക്കും. ഇതിന് അസി. ലൈബ്രേറിയൻ കെ. ദൃശ്യയ്ക്കുപുറമേ വലിയൊരു സംഘം എൻ.എസ്.എസ്. വൊളന്റിയർമാരുടെ സേവനവും ലൈബ്രറി ഉറപ്പാക്കുന്നുണ്ട്. കോളേജിലെ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കുപുറമേ, എവിടെനിന്നുള്ള ഇത്തരം വിദ്യാർഥികൾക്കും ഈ സേവനം ഉപയോഗിക്കാൻ കലാലയം അനുമതിനൽകുന്നുമുണ്ട്.
ലൈബ്രറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ എല്ലാവരും ബയോമെട്രിക് കാർഡ് സ്വൈപ്പ് ചെയ്യണം.
ഗാന്ധി സ്ക്വയർ, ചാവറ സ്ക്വയർ, സ്ക്രിപ്ചർ സ്ക്വയർ എന്നിങ്ങനെ മൂന്ന് വിഷയാധിഷ്ഠിതകേന്ദ്രങ്ങളും ലൈബ്രറിയിലുണ്ട്.