
മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി 1968 ജൂലൈ 23നു നിലവിൽ വന്ന കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായ കലിക്കറ്റ് സർവകലാശാലയ്ക്കു ഞായറാഴ്ച 55–-ാം പിറന്നാൾ.
സ്ഥാപക ദിനാഘോഷ ഭാഗമായി വിവിധ പദ്ധതികൾ ഒരുങ്ങുന്നുണ്ടെന്ന് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പറഞ്ഞു. വയനാടുമുതൽ തൃശൂർവരെ അഞ്ച് ജില്ലകളിലായി 426 അഫിലിയേറ്റഡ് കോളേജുകളാണ് കലിക്കറ്റിനുകീഴിലുള്ളത്. വയനാട്, തൃശൂർ ജില്ലകളിലേത് ഉൾപ്പെടെ 36 പഠനവകുപ്പുകളുമുണ്ട്. ഇത്തവണ എ പ്ലസ് ഗ്രേഡിന്റെ തിളക്കത്തിലാണ് പിറന്നാൾ. സ്ഥാപകദിനാഘോഷ ഭാഗമായി ഞായറാഴ്ച സർവകലാശാലാ സസ്യോദ്യാനവും പാർക്കും പൊതുജനങ്ങൾക്ക് സൗജന്യമായി തുറന്നുനൽകും. പകൽ 11 മുതൽ അഞ്ചുവരെയാണ് സൗജന്യ പ്രവേശനം.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സർവകലാശാലാ ക്യാമ്പസിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്കായി വൈസ് ചാൻസലറുടെ മെറിറ്റോറിയസ് അവാർഡ് ഇത്തവണയും നൽകുന്നുണ്ട്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാലാ ക്യാമ്പസിലെ ശാസ്ത്ര പദ്ധതികളും ഗവേഷണങ്ങളും പരിചയപ്പെടുത്തുന്നതിനായി അടുത്ത മാസം 'ശാസ്ത്രയാൻ' ക്യാമ്പ് നടത്തും. വിദ്യാർഥികളിൽനിന്ന് നൂതനാശയങ്ങൾ തേടുന്ന 'ഐഡിയ ഹണ്ട് ' ഒരുങ്ങുന്നുണ്ട്. സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റർ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് സ്ഥാപകദിനാഘോഷ പരിപാടികൾ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സർവകലാശാല. ഇതിനായി വൈസ് ചാൻസലർ അധ്യക്ഷനായും രജിസ്ട്രാർ കൺവീനറായും സമിതി രൂപീകരിച്ചു.