
2010 ജൂലൈ 29ന് കൊയിലാണ്ടിയിൽ ഒമ്പത് ഉൽപ്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി തുടങ്ങിയ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. വിജയപാതയിൽ 13 വർഷം പിന്നിട്ട് സംരംഭം ഇന്ന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലുമെത്തി. 60ൽപരം ഉൽപ്പാദന യൂണിറ്റുകളും നൂറിലധികം ഉൽപ്പന്നങ്ങളും ആയിരത്തിൽപ്പരം ഹോംഷോപ്പുമുണ്ട്. ഉൽപ്പാദന യൂണിറ്റുകളിൽ അഞ്ഞൂറോളം വനിതകൾ ജോലിചെയ്യുന്നു. 1600ലേറെ പേർക്ക് തൊഴിൽ നൽകുന്നു.
വാർഡുകൾതോറും ഉൽപ്പന്ന യൂണിറ്റുകളും വീടുകൾതോറും ഉൽപ്പന്നങ്ങളെത്തിക്കലുമെന്ന ആശയം നൊച്ചാട് പഞ്ചായത്തിൽനിന്നാണ് ജില്ലാ ആസൂത്രണസമിതിക്ക് മുമ്പിലെത്തുന്നത്. പദ്ധതി പ്രായോഗികതയിലേക്കെത്തിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരായ പ്രസാദ് കൈതക്കലും ജീവിതപങ്കാളി മഞ്ജുളയും സുഹൃത്തുക്കളും.
പേരാമ്പ്രക്കടുത്ത കൈതക്കലിലായിരുന്നു തുടക്കം. സ്വാശ്രയ ബോധന കേന്ദ്രത്തിന്റെ ബാനറിൽ നടന്ന പരിശീലനവും നിർമാണവും വിപണനവും ശ്രദ്ധേയമായി. അത് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ എൻ ജഗജീവന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിജയഗാഥ ആരംഭിക്കുന്നത്. അതോടെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി എന്ന ആശയം രൂപപ്പെട്ടു. ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുമായി. പദ്ധതിക്ക് സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. പ്രസാദ് കൈതക്കലിനെ കൂടാതെ കാദർ വെള്ളിയൂർ, സി ഷീബ, കെ ഇന്ദിര, സതീശൻ സ്വപ്നക്കൂട് എന്നിവർക്കാണ് നേതൃത്വം.
മലപ്പുറത്ത് നേതൃത്വം നൽകുന്നത് പ്രസാദിന്റെ മാനേജ്മെന്റ് ടീം തന്നെയാണ്. ഒരുവർഷത്തിനിടയിൽ ഏഴ് ബ്ലോക്കുകളിൽ പദ്ധതി വ്യാപിപ്പിച്ചു. 1200ൽ അധികം കുടുംബങ്ങൾ ഹോംഷോപ്പിൽ ഉപജീവനം നടത്തുന്നു. വ്യാപിപ്പിക്കുന്നതിലൂടെ 3000 വനിതകൾക്കെങ്കിലും തൊഴിൽ നൽകാനാവുമെന്ന് മലപ്പുറം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത് പറഞ്ഞു. നിരവധി ക്ഷേമപദ്ധതികളും
ഹോംഷോപ്പ് ഉടമകൾക്ക് ഉയർന്ന കമീഷനുപുറമേ നിരവധി സർക്കാർ അനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നിലവിലുണ്ട്. ടൂവീലർ, സംരംഭകർക്ക് പലിശരഹിത വായ്പ എന്നിവക്കുപുറമേ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാ ധനസഹായപദ്ധതി എന്നിവ നൽകുന്നു. പ്രോവിഡന്റ് ഫണ്ടിന് സമാനമായ ‘ശ്രീനിധി' സമ്പാദ്യപദ്ധതിയുമുണ്ട്.
ഈ വർഷം തുണിത്തരങ്ങൾകൂടി വിപണനത്തിൽ ഉൾപ്പെടുത്തും. വാർഷികം ബാലുശേരിയിലാണ് ആഘോഷിക്കുന്നത്.