
ചരിത്രപ്രസിദ്ധമായ നാദാപുരം വലിയ ജുമഅത്ത് പള്ളിയുടെ നമസ്കാരസമയം ഒരു പ്രതികതയുണ്ട്.സമീപത്തെ പള്ളികളും ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരം രാവിലെ പൂർത്തിയാക്കുമ്പോൾ, നാദാപുരം വലിയ ജുമഅത്ത് പള്ളിയിൽ നമസ്കാരസമയം രാവിലെ 11 മണിയാണ്. ചെറിയപെരുന്നാളായാലും വലിയപെരുന്നാളായാലും പെരുന്നാൾ നമസ്കാരം കൃത്യം 11 മണിക്ക് നടക്കും. ഒരു മാറ്റവും വരുത്താതെയുള്ള ഈ സമയക്രമത്തിന് പള്ളിയുടെ പ്രായമായ 125 വർഷത്തെ പഴക്കമുണ്ട്.
വാസ്തുവിദ്യാ സവിശേഷതകളാൽ മസ്ജിദ് ശ്രദ്ധേയമാണ്. വിശാലമായ ഒരു കുളമുണ്ട്. കണ്ണൂരിലെ മട്ടന്നൂർ സ്വദേശി മൗലാനാ യാക്കൂബ് മുസലിയുടെ നേതൃത്വത്തിലാണ് മസ്ജിദ് നിർമിച്ചത്. കേരളത്തിലെയും പേർഷ്യയിലെയും വാസ്തുവിദ്യാ ശൈളികളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മസ്ജിദിനുള്ളിൽ കരിങ്കൽ തൂണുകൾ ഉണ്ട്. മൂന്ന് നിലകളിലായി മസ്ജിദിന്റെ മുകൾഭാഗത്തെ ഇടനാഴി പൂർണ്ണമായും മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മസ്ജിദിന്റെ ഉൾഭാഗത്ത് മനോഹരമായ കൊത്തുപണികളുമുണ്ട്.
പണ്ടുകാലത്ത് പെരുന്നാൾ നമസ്കാരത്തിന് നാദാപുരത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിശ്വാസികൾ ആശ്രയിച്ചിരുന്നത് പ്രധാനമായും നാദാപുരം വലിയ ജുമഅത്ത് പള്ളിയെയാണ്. നാദാപുരത്തുനിന്ന് കിലോമീറ്റർ അകലെയുള്ള ആളുകൾക്ക് എത്താനുള്ള സൗകര്യത്തിനായിരുന്നു ഈ സമയം മതപണ്ഡിതൻമാർ നിശ്ചയിച്ചത്. എന്നാൽ, പിന്നീടുള്ളവർ നേരത്തേ പണ്ഡിതൻമാർ സ്വീകരിച്ച സമയക്രമംതന്നെ പിന്തുടരാനാണിഷ്ടപ്പെട്ടത്.കാൽനൂറ്റാണ്ടുമുമ്പ് മാസപ്പിറവി കണ്ടാൽ അതിന് സ്ഥിരീകരണം വരുത്താൻ നാട്ടിൻപുറത്തെ മഹല്ല് കമ്മിറ്റി പ്രതിനിധികൾ നാദാപുരം വലിയ ജുമഅത്ത് പള്ളിയിൽ എത്താറാണ് പതിവ്. വിദൂരത്തുനിന്നുള്ള മഹല്ല് പ്രതിനിധികൾ നാദാപുരം ഖാസിയുടെ തീരുമാനത്തിനായി കാത്തുനിൽക്കും.