നീലാകാശത്തിലേക്കു വിടരുന്ന താമര പോലെയുള്ള വിശ്വജ്ഞാന മന്ദിരത്തിൽ ഭക്തർ ദീപപ്രദക്ഷിണം നടത്തി
11 Apr 2023
News
കക്കോടി കിഴക്കുംമുറിക്കു സമീപത്ത് ആനാവുകുന്നിൽ നീലാകാശത്തിലേക്കു വിടരുന്ന താമര പോലെ വിശ്വജ്ഞാന മന്ദിരം നിൽക്കുന്നു. ദീപപ്രഭയാൽ ഭക്തിസാന്ദ്രം. ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനു സമർപ്പിച്ച ശാന്തിഗിരി വിശ്വജ്ഞാന മന്ദിരത്തിൽ വൈകിട്ട് ആറോടെയാണ് ഭക്തർ ദീപപ്രദക്ഷിണം നടത്തിയത്. വിശ്വജ്ഞാനമന്ദിരത്തിൽ നിന്നാരംഭിച്ച് ദർശനമന്ദിരം വഴി ആശ്രമസമുച്ചയം വലംവച്ചാണ് പ്രദക്ഷിണം ഗുരുപാദങ്ങളിൽ സമർപ്പിച്ചത്. ദീപപ്രദക്ഷിണത്തിനു നേതൃത്വം നൽകിയത് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് മേധാവി സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയാണ്. അഖണ്ഡനാമത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും അകമ്പടിയായുണ്ടായിരുന്നു. ഇന്നലെ രാവിലെ വിശ്വജ്ഞാന മന്ദിര സമർപ്പണം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ജില്ലയിലെ ചിത്രകലാ അധ്യാപക കൂട്ടായ്മയായ ‘ബിയോണ്ട് ദി ബ്ലാക്ക് ബോർഡ്’ അംഗങ്ങൾ അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചു.
കന്യാകുമാരി മുതൽ കാസർകോട് വരെയുളള 106 സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച മണ്ണുപയോഗിച്ചു വരച്ച ഛായാചിത്രമാണ് സമ്മാനിച്ചത്. 14,000 ചതുരശ്ര അടി വിസ്തൃതിയിൽ 72 അടി ഉയരത്തിലാണ് 3 നിലകളുള്ള വിശ്വജ്ഞാനമന്ദിരം നിർമിച്ചിരിക്കുന്നത്. ഓരോ നിലയിലും 12 വീതം ആകെ 36 ഇതളുകളുളള താമരയുടെ മാതൃകയിലാണ് മേൽത്തട്ട്.
അകത്തളത്തിൽ 34 തൂണുകളാണുള്ളത് താഴെ നിലയിൽ മധ്യഭാഗത്തായി 21 അടി ചുറ്റളവിലുള്ള മണ്ഡപം, അതിനോടു ചേർന്ന് ചിത്രപ്പണികൾ നിറഞ്ഞ ബാലാലയവുമുണ്ട്. ഗുരുദേവന്റെ പൂർണകായഛായാചിത്രമാണ് ഉള്ളിലുള്ളത്. ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം മുകളിലത്തെ നിലകളിലുണ്ട്. ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് രൂപരേഖ വരച്ചത്. പ്രശസ്ത ഛായാഗ്രാഹകൻ എസ്.കുമാറാണ് ലൈറ്റിങ് ഡിസൈൻ നിർവഹിച്ചത്.സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലാണ് നിർമാണ മേൽനോട്ടം വഹിച്ചത്. ചിത്രകാരൻ ജോസഫ് റോക്കി പാലക്കലാണ് ഗുരുവിന്റെ എണ്ണച്ചായ ചിത്രം വരച്ചിരിക്കുന്നത് .