നിപ വൈറസ് പ്രതിരോധത്തിനായി നാടെങ്ങും ജാഗ്രത; സ്കൂളുകളിലും, കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ
16 Sep 2023
News
കോഴിക്കോട് ജില്ല അനിതരസാധാരണമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ജില്ലയിൽ ഇതിനകം 6 പേർ നിപ പോസിറ്റീവ് ആവുകയും, രണ്ട് പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിതിരിക്കുകയാണ്. നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1080 പേരാണ്, ഇതിൽ ഹൈ റിസ്ക് സമ്പർക്കപട്ടികയിൽ ഉൾപ്പെടുന്നവർ 297 പേർ. ഇന്നേ ദിവസം 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ജില്ലയിലെ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നിരവധി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. വളരെ ഏറെ മുൻകരുതൽ വേണ്ട ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ രോഗം പകരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി ഓരോരുത്തരുടേയും സുരക്ഷ ഉറപ്പാക്കണം. അതേ സമയം തന്നെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാനും പാടില്ല. അതിനായാണ് വിദ്യാഭ്യാസ മേഖലയിലുള്ളവരുമായി വിശദമായ ചർച്ച നടത്തി വരുന്ന ഒരാഴ്ചക്കാലം ക്ലാസുകൾ ഓൺലൈനാക്കാനായി തീരുമാനിച്ചത്.സ്കൂളുകളിലും, കോളേജുകളിലും (പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ) ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഉണ്ടാവുന്ന അപ്രതീക്ഷ അവധികൾ അധ്യയനത്തെ ബാധിക്കാത്ത വിധം അദ്ധ്യാപകർ ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന
അവധി ദിനങ്ങൾ കൃത്യമായി വിനിയോഗികേണ്ടതാണ്. ആശങ്കകൾക്കപ്പുറത്ത് വിട്ടു വീഴ്ചയില്ലാത്ത ജാഗ്രതക്ക് മാത്രമേ ഈ ആപത് ഘട്ടത്തെ മറികടക്കാൻ സഹായിക്കുകയുള്ളൂ. പ്രതിസന്ധികളിലാണ് കോഴിക്കോടിന്റെ ഒത്തൊരുമ പ്രകാശിതമാക്കുന്നത്, ഇത്തവണയും നമ്മുടെ എല്ലാവരുടെയും ജാഗ്രതയിൽ ഈ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.