
ഒക്ടോബർ രണ്ടുമുതൽ അഴക് ശുചിത്വപ്രോട്ടോകോൾപദ്ധതിയുടെ ഭാഗമായി അജൈവമാലിന്യശേഖരണം കാര്യക്ഷമമാക്കാൻ കോർപ്പറേഷൻ. ഒരുദിവസംകൊണ്ട് ഒരു വാർഡിലെ ശേഖരണം പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്.
രണ്ടിന് നടുവട്ടത്ത് രാവിലെ എട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. വാർഡുതലത്തിലുള്ള ക്ലസ്റ്ററുകൾക്ക് കൂടി ഊന്നൽ നൽകിയാവും പ്രവർത്തനം. സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ഇതിലുണ്ടാകും. അമ്പതു വീടുകൾചേർന്ന ഒരു ക്ലസ്റ്ററിന് രണ്ടു ഹരിതകർമസേനാംഗങ്ങളുണ്ടാവും. ക്ലസ്റ്ററുകൾക്കായിരിക്കും വാർഡുതല ചുമതല. നടുവട്ടത്ത് 47 ക്ലസ്റ്ററുകളാണുള്ളത്.......വീടുകളിൽനിന്ന് ഓരോമാസവും ഓരോതരത്തിലുള്ള പാഴ്വസ്തുക്കൾ ശേഖരിക്കും. പുനരുപയോഗം ചെയ്യാൻപറ്റാത്ത വസ്തുക്കൾ ആറു മാസത്തിലൊരിക്കലായിരിക്കും എടുക്കുക. പാഴ്വസ്തുക്കൾ നെല്ലിക്കോട്, ഞെളിയൻപറമ്പ്, വെസ്റ്റ്ഹിൽ എം.ആർ.എഫുകളിലാണ് എത്തിക്കുക. 37 തരമായി ഇവ വേർതിരിക്കും.
ആറുമുതൽ മറ്റ് വാർഡുകളിൽനിന്നും പാഴ്വസ്തു ശേഖരിക്കാൻ തുടങ്ങും. ഒരുദിവസം മൂന്ന് വാർഡുകളിൽനിന്നായിരിക്കും ശേഖരിക്കുക. ശുചിത്വപ്രോട്ടോകോളിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി എരഞ്ഞിപ്പാലം ശേഖരൻ മെമ്മോറിയൽ ഹാൾ പരിശീലനകേന്ദ്രമാക്കിയിട്ടുണ്ട്. പാഴ്വസ്തുക്കൾ പലയിടങ്ങളിലായി കൂടിക്കിടക്കുന്ന പ്രശ്നം ഒഴിവാക്കാൻ ഓരോ വാർഡ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് കരുതുന്നതെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു.