വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി ഓർമയുടെ അറകൾ എന്ന പ്രദർശനം ടൗൺഹാളിൽ ആരംഭിച്ചു
05 Jul 2023
News Event
ഒരു കാലത്തു ബേപ്പൂർ വൈലാലിൽ വീട്ടിലേക്കു സാഹിത്യ ലോകത്തുനിന്നും സന്ദർശകർ നിത്യമെന്നോണം വന്നെത്തുമായിരുന്നു. അന്തരിച്ച പുനലൂർ രാജനും അക്കാലത്ത് വൈലാലിൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് ഫൊട്ടോഗ്രാഫറായിരുന്ന അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞ കറുപ്പിലും വെളുപ്പിലുമുള്ള അപൂർവ ചിത്രങ്ങളുടെ പ്രദർശനം ടൗൺഹാളിൽ ആരംഭിച്ചു. ബീക്കൺ കോഴിക്കോടിന്റെ നേതൃത്വത്തിൽ ബഷീർ ചരമദിനത്തോട് അനുബന്ധിച്ച് ‘ഓർമയുടെ അറകൾ’ എന്നു പേരിട്ട ഈ പ്രദർശനം ബഷീറിന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ്..
വികെഎൻ, ഒഎൻവി, ഡോ.സുകുമാർ അഴീക്കോട്, എം.ടി.വാസുദേവൻ നായർ, എൻ.പി.മുഹമ്മദ്, എസ്.കെ.പൊറ്റെക്കാട്ട്, പട്ടത്തുവിള കരുണാകരൻ, യു.എ.ഖാദർ, കെ.എ.കൊടുങ്ങല്ലൂർ, കെ.എൻ.രാമദാസ് വൈദ്യർ, സി.എൻ.അഹമ്മദ് മൗലവി, ശൂരനാട് കുഞ്ഞൻപിള്ള, ഡിസി കിഴക്കേമുറി, റോസി തോമസ് എന്നിവരുമെല്ലാമൊത്തുള്ള ബഷീറിന്റെ ജീവിതത്തിലെ അപൂർവ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിഖ്യാത ചിത്രകാരൻ എം.എഫ്.ഹുസൈൻ ബഷീറിനു വരച്ചു നൽകിയ അദ്ദേഹത്തിന്റെയും ഭാര്യ ഫാബി ബഷീറിന്റെയും രേഖാചിത്രവും പ്രദർശനത്തിലുണ്ട്. ബഷീറിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി തപാൽ വകുപ്പ് ബഷീർ സ്റ്റാംപ് പുറത്തിറക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ട്. 73 ചിത്രങ്ങൾ പ്രദർശിപ്പിച്ചതിൽ 60 എണ്ണവും പുനലൂർ രാജൻ എടുത്തവയാണ്. ബീക്കൺ കോഴിക്കോട് സെക്രട്ടറി കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം ഇന്നു സമാപിക്കും.