സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ സര്ക്കാര് - സര്ക്കാതിര സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമായിരിക്കും
03 Jun 2023
News
പഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകളിലൂടെ ഇനി മുതൽ സര്‍ക്കാര്‍ –സര്ക്കാതിര സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമായിരിക്കും. ജില്ലയിലെ 59 പഞ്ചായത്തുകളിൽ സിറ്റിസൺ ഫെസിലിറ്റിറ്റേഷന്‍ സെന്റർ ആരംഭിച്ചു. 11 പഞ്ചായത്തുകളില്‍ അവസാന ഘട്ടത്തിലാണ് പ്രവൃത്തി. നഗരസഭകളിൽ അടുത്ത ഘട്ടത്തിൽ കേന്ദ്രങ്ങൾ തുറക്കും.
‘ഒപ്പമുണ്ട് ഉറപ്പാണ്’ ടാഗ്‌ലൈനോടെ തദ്ദേശ വകുപ്പ് നേതൃത്വത്തിലാണ് പ്രവർത്തനം. സംസ്ഥാന - കേന്ദ്ര സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ കമീഷനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയിടങ്ങളില്‍നിന്നുള്ള സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് സെന്റർ ലക്ഷ്യമിടുന്നത്. പഞ്ചായത്തിൽ ഫ്രണ്ട് ഓഫീസിനോട് ചേർന്നാണ് കേന്ദ്രം പ്രവർത്തിക്കുക. ഓൺലൈൻ അപേക്ഷകൾ നൽകാനുള്ള സഹായവും ലഭ്യമാക്കും.
കേന്ദ്രങ്ങളിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ, കുടുംബശ്രീ ഹെൽപ് ഡെസ്‌ക് എന്നിവരാണുണ്ടാവുക. ഇവ രണ്ടും ഇല്ലാത്തയിടങ്ങളില്‍ എംഎസ്‌ഡബ്ല്യു യോഗ്യതയുള്ളവരെ നിയമിക്കും. കിലയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകി. ചാറ്റ് ജിപിടി ഉള്‍പ്പെടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവർക്ക് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിവുവേണം. വകുപ്പുകളും ഏജൻസികളും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ- മെയിൽ അയക്കണം. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപ്പുസ്‌തകവും ഇവിടെയുണ്ടാകും. പൊതുജനങ്ങളുടെ സംശയം തല്‍സമയം തീര്‍ക്കാനായില്ലെങ്കില്‍ വിവരങ്ങള്‍ ശേഖരിച്ച് ഇവരുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചറിയിക്കും.
ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ മാതൃകയിൽ പഞ്ചായത്തുകൾക്ക് വാർഡ് തലങ്ങളിൽ ഗ്രാമകേന്ദ്രങ്ങളും ആരംഭിക്കും. ഭാവിയിൽ സിറ്റിസൺ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളെ സമ്പൂർണ വിവരവിനിമയ സഹായ കേന്ദ്രമാക്കിമാറ്റാനാണ് തദ്ദേശ വകുപ്പ് ലക്ഷ്യം.