
തിരൂർ തുഞ്ചൻപറമ്പിൽ ‘സാദരം എം ടി ഉത്സവം’ 16 മുതൽ 20വരെ നടക്കും. നവതിയുടെ നിറവിലെത്തിയ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് ആദരമൊരുക്കും. 16ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മമ്മൂട്ടി മുഖ്യാതിഥിയാകും. ‘കാഴ്ച എം ടി’ പ്രദർശനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. 17ന് രാവിലെ 10ന് ‘എം ടിയുടെ നോവൽഭൂമിക’ വിഷയത്തിൽ സെമിനാറും പകൽ രണ്ടിന് കഥാചർച്ചയും നടക്കും.
‘എം ടിയുടെ ചലച്ചിത്രകാലം’ 18ന് രാവിലെ 10ന് നടക്കും. സെമിനാറിൽ ഹരിഹരൻ, കെ ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽജോസ് എന്നിവർ പങ്കെടുക്കും. പകൽ രണ്ടിന് ‘എം ടി എന്ന പത്രാധിപർ’ സെമിനാർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ജോൺ ബ്രിട്ടാസ് എംപി, വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
19ന് ‘അറിയുന്ന എം ടി അറിയേണ്ട എം ടി’, ‘എം ടി തലമുറകളിലൂടെ’ സംഗമവും നടക്കും. 20ന് രാവിലെ 10ന് ‘എം ടിയും തുഞ്ചൻപറമ്പും’ സെമിനാറിൽ എ വിജയരാഘവൻ, അബ്ദുസമദ് സമദാനി തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും.
അശ്വതി ശ്രീകാന്തിന്റെ നൃത്തസന്ധ്യ, എം ടി രചിച്ച ഷെർലക്, ഗോപുരനടയിൽ എന്നീ നാടകങ്ങൾ, പുഷ്പവതി, എടപ്പാൾ വിശ്വനാഥൻ, സുധീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യകൾ എന്നിവ വിവിധ ദിവസങ്ങളിൽ അരങ്ങേറും. എം ടി രചിച്ച ഓളവും തീരവും, നിർമാല്യം, വൈശാലി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് ട്രസ്റ്റ് കോ ഓർഡിനേറ്റർ ഡോ. കെ ശ്രീകുമാർ, എം എൻ കാരശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.