തൊഴിൽ നൈപുണി പദ്ധതി; എല്ലാ ബ്ലോക്കിലും ഒരു വിദ്യാലയം വീതം സ്കിൽ ഡെവലപ്മെന്റ് സെന്ററായി വികസിപ്പിക്കും
28 Oct 2022
News
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹകരണത്തോടെ തൊഴിൽ നൈപുണി പദ്ധതി വരുന്നു. പഠിപ്പിനൊപ്പമോ, പഠിപ്പുതീർന്നോ തൊഴിൽ പഠിക്കാൻ സമഗ്ര ശിക്ഷാ കേരളത്തിന്റെ തൊഴിൽ നൈപുണി കേന്ദ്രങ്ങളാണ് വരുന്നത്. എല്ലാ ബ്ലോക്കിലും ഒരു വിദ്യാലയം വീതമാണ് സ്കിൽ ഡെവലപ്മെന്റ് സെന്ററായി വികസിപ്പിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും തൊഴിൽ സാധ്യതക്ക് അനുസൃതമായ രണ്ട് കോഴ്സുകൾ വീതം സെന്ററുകളിൽ ഉണ്ടാവും. കൃഷി, അപ്പാരൽ, ഓട്ടോമാറ്റീവ്, ഭക്ഷ്യസംസ്‌കരണം, ജുവലറി, മാനേജ്‌മെന്റ്, ടെക്‌സ്‌റ്റൈൽ, വിനോദസഞ്ചാരം, വ്യവസായം, കസ്‌റ്റമർ കെയർ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട 81 തൊഴിലുകളാണ് പഠനത്തിനായി നിർദേശിക്കപ്പെട്ടത്. വെള്ളിയാഴ്‌ച കലക്ടറേറ്റിൽ ചേരുന്ന ജില്ലാ പദ്ധതി രൂപീകരണയോഗം രണ്ട് കോഴ്‌സുകൾക്ക് അനുമതി നൽകും.
ലാബുകൾക്കും അനുബന്ധ ചെലവുകൾക്കുമായി ഒരു സ്കൂളിന് 21.5 ലക്ഷം രൂപ വീതം അനുവദിക്കും. 16 സെന്ററുകൾക്കായി ജില്ലയിൽ 3.44 കോടി രൂപ അനുവദിച്ചതായി ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അറിയിച്ചു.
300 മുതൽ 400 വരെ മണിക്കൂർ ദൈർഘ്യമുള്ള കോഴ്സുകൾ അവധി ദിനങ്ങളിലാണ്. 11, 12 ക്ലാസുകാർക്കും സ്കൂൾ പഠനം പൂർത്തിയാക്കിയ 21 വയസ്സുവരെയുള്ളവർക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും തൊഴിലും ഉറപ്പാക്കും.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ച തൊഴിൽ വൈദഗ്ധ്യം ലഭിക്കാത്തവർ, സ്കൂൾ പഠനം മുടങ്ങിയവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, ആദിവാസി, തീരദേശം, തോട്ടം മേഖലയിലുള്ളവർ, അതിഥി തൊഴിലാളികളുടെ മക്കൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തവർ എന്നിവർക്ക് കോഴ്‌സുകളിൽ മുഖ്യപരിഗണന ഉണ്ടാവും.